തകര്‍ക്കപ്പെട്ട സാംസ്കാരിക ചിഹ്നങ്ങള്‍ ആവശ്യപ്പെടുന്നത് / നാമൂസ് പെരുവള്ളൂര്‍



മതേതര ഇന്ത്യ എന്ന രാഷ്ട്രീയ നിലനിൽപ്പിനു മേൽ വന്നു പതിച്ച വർഗ്ഗീയതയുടെ കടുത്ത വെല്ലുവിളി ആയാണു ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. ഇന്ത്യയിലെ വർഗ്ഗീയചേരിതിരിവിന്റെ പ്രത്യക്ഷ രൂപങ്ങളെ ബാബരിക്ക് മുന്പും പിന്പും  എന്ന വായനക്ക് കാരണമായ ആ സംഭവത്തിന്റെ ഇരുപത്തിരണ്ടാം വാര്ഷികം ആചരിക്കുന്ന സമയത്ത് രാജ്യം മോദിയുടെ നേതൃത്വത്തിൽ ഹൈന്ദവവർഗ്ഗീയതയുടെ കൈപ്പിടിയിൽ ആയിരിക്കുന്നു എന്നത് യാദൃശ്ചികമല്ല. സംഘ്പരിവാരത്തിന്റെ അധികാരത്തിലേക്കുള്ള വഴിയിലെ ഇന്ധനമായിരുന്നു ബാബറി ധ്വംസനം എന്നത് വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം. ഇതിന്റെ തന്നെ മറുതലക്കല്‍ മുസ്ലിം വർഗ്ഗീയ പരിസരത്തിന്റെ അതിവേഗധ്രുവീകരണവും  ബാബരിയില്‍ കാണാനാകും എന്നതാണ് വിചിത്രമായ യാഥാർത്ഥ്യം. ഈ ധ്രുവീകരണം മറുചേരിയെ പൊതുബോധത്തിൽ അപകടകരമാം വിധം സ്വീകര്യരാക്കുന്നതിൽ എത്ര കണ്ട് സഹായിക്കുന്നു എന്നത് ഇതിന്റെ ദുരന്തവശവും.




സ്വതന്ത്ര ഇന്ത്യയില്‍ ബാബരി വിഷയത്തെ തര്‍ക്കമന്ദിരമായി കൈകാര്യം ചെയ്യുന്നതില്‍ കോണ്ഗ്രസ് പാര്‍ട്ടിക്ക് പ്രത്യേക താത്പര്യം തന്നെ ഉണ്ടായിരുന്നതായി രാജീവ് ഗാന്ധിയുടെ കാലത്തെ ശിലാന്യാസ സംഭവത്തിലൂടെത്തന്നെ വ്യക്തമാകുന്ന കാര്യമാണ്. അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രണ്ട് രഥയാത്രകളുടെ അനുഭവം പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാകുന്നുണ്ട്. ഒന്ന്, അന്ന്‍ രാജ്യം ഭരിച്ച പുരോഗമന ശക്തികള്‍ അടങ്ങുന്ന ഭരണകൂടം സർക്കാർ  സംവിധാനങ്ങളാൽ ഈ വെറുപ്പിന്റെ പ്രചാരവാഹനത്തെ പ്രതിരോധിക്കുകയാണ് ചെയ്തതെങ്കില്‍ മറ്റൊന്ന് ഉത്തരവാദിത്തത്തില്‍ നിന്നുള്ള പിറകോട്ടുപോക്കിലൂടെ കൃത്യമായ മൗനാനുവാദം നല്കുകയാണുണ്ടായത്. ഈ രണ്ട് അനുഭവങ്ങള്‍ മാത്രം മതിയാകും രാജ്യം എങ്ങനെയാണ് രാജ്യമായി നിലനില്ക്കുക/നിലനിൽക്കാതിരിക്കുക എന്ന രാഷ്ട്രീയ പാഠവും ബോധവും ഉണ്ടാകുവാന്‍.

ഇതിന്റെ ഭാഗമായി നമ്മുടെ പുരോഗമന- മതേതര പരിസരങ്ങളെ സജീവമാക്കാതെ കണ്ട് ഈയൊരു സാഹചര്യത്തെ മറികടക്കാനാവില്ലെന്ന് മനസ്സിലാക്കി, വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന പാരസ്പര്യത്തിന്റെയും പങ്കുവെക്കലിന്റെയും സാംസ്കാരിക ഇടങ്ങളെ വീണ്ടെടുക്കുന്ന രാഷ്ട്രീയ ജാഗ്രതയിലേക്ക് സമൂഹ മനസ്സ് ഒന്നായി ഉണരുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, ഒരുവശത്ത് വെറുപ്പിന്റെ രാഷ്ട്രീയം ശക്തിയാര്‍ജ്ജിക്കുമ്പോള്‍ മറുവശത്ത് ഭയത്തിന്റെ രാഷ്ട്രീയം മുളക്കുകയും സ്വത്വരാഷ്ട്രീയം എന്ന തെറ്റായ ദിശയിലേക്ക് ക്രമേണ വളരുകയുമായിരുന്നു.

അതിന് മ'അദനി വിഷയവും കാരണമായി വരുന്നുണ്ട്. ബാബരി ധ്വംസനത്തിന് ശേഷം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപങ്ങളുടെ പശ്ചാത്തലത്തില്‍ തീര്‍ത്തും അരക്ഷിതരായ മുസ്ലിം ജീവിതത്തിന്റെ വിവേകശൂന്യമായ വൈകാരിക പ്രകടനത്തിന്റെ മൊത്തരൂപമായിട്ടാണ് അന്നത്തെ മ'അദനി സംഭവിക്കുന്നത്. ഇര എന്ന വാക്ക് നമ്മുടെ രാഷ്ട്രീയ വ്യവഹാര മേഖലയില്‍ ഇന്നത്തെ അത്രയും പ്രചാരത്തിലില്ലാത്ത കാലത്താണ് മ'അദനി ഇരവാദവും ഇര രാഷ്ട്രീയവുമായി വരുന്നത്. അത് മറ്റൊരു ഭാഷയില്‍ സ്വത്വരാഷ്ട്രീയമാണ്. ഈ സ്വത്വരാഷ്ട്രീയം മനുഷ്യനെ പിന്നെയും പിന്നെയും ഇരയാക്കുകയും തുരുത്തിലേക്ക് തളക്കുകയും സ്വന്തത്തിലേക്ക് ചുരുക്കുകയും ചെയ്യുന്ന പ്രതിലോമ രാഷ്ട്രീയത്തെയാണ് കൈകാര്യം ചെയ്യുന്നതെന്ന അനുഭവസാക്ഷ്യംകൂടെയാണ് മ'അദനിയുടെ പില്ക്കാല രാഷ്ട്രീയ ജീവിതം പഠിപ്പിക്കുന്ന പാഠം.




മ'അദനി ഒരു തെറ്റായ പ്രയോഗമാകുന്നത് ഇതുകൊണ്ടുമാത്രമല്ല. തുടര്‍ന്ന്‍ വരുന്ന കടുത്ത മനുഷ്യാവകാശലംഘനത്തിലേക്ക് നയിച്ച ജയിൽ വാസത്തിന്റെ നാൾവഴികൾ  കൊണ്ടും കൂടിയാണ്. ഒരേസമയം ഇരയും അതേസമയം വേട്ടക്കാരനുമാകുന്ന ദ്വന്ദമുഖം മ'അദനിയിലുണ്ട്. മറ്റൊരു പ്രകാരത്തില്‍ രണ്ടുതരം പരിവാരത്തിനും ഇന്ധനമാകുന്ന വിധത്തില്‍ മ'ദനിയുടെ രാഷ്ട്രീയ-ജയില്‍ ജീവിതവ്യാഖ്യാനങ്ങൾ മാറുന്നുണ്ട്. വെറുപ്പിന്റെ രാഷ്ടീയത്തിന് വേട്ടക്കാരന്റെ റോളിലും ഭയത്തിന്റെ രാഷ്ട്രീയത്തിന് ഇരയുടെ റോളിലും മ'അദനി സ്വയം കത്തുന്ന ഇന്ധനമായി പരിവര്‍ത്തിക്കപ്പെട്ടതിന്റെ പിറകിലും ഈ മതേതര പരിസരത്തിന്റെയും ശരിയായ രാഷ്ട്രീയബോധത്തിന്റേയും  തളര്‍ച്ച കാരണമാകുന്നുണ്ട്.

ഈയൊരു സാഹചര്യത്തിലാണ് കൂടുതല്‍ കൂടുതല്‍ ഒറ്റയാകാനുള്ള ശ്രമങ്ങള്‍ നമ്മുടെ സാംസ്കാരിക-രാഷ്ട്രീയ മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതൊരു ഗൗരവമുള്ള വിഷയമാണ്. പ്രധാനമായും നാട്ടുനടപ്പെന്ന സാമാന്യമായി പറഞ്ഞുപോന്നിരുന്ന നാഗരികതകളുടെ കൊടുക്കല്‍-വാങ്ങലുകളുടെ ഭാഗമായി നമ്മുടെ സാംസ്കാരിക ഇടത്ത് നിലനിന്നുപോന്നിരുന്ന നേര്‍ച്ച-ഉറൂസ്-പൂരം/ഇതിന്‍റെയൊക്കെ ഭാഗമായുള്ള മതേതര ഉത്സവങ്ങള്‍-ആഘോഷങ്ങള്‍/കൊടിയേറ്റം-ചന്ദനമെടുപ്പ് പോലുള്ള സാംസ്കാരിക കൈമാറ്റങ്ങള്‍/ഇതിലൂടെയൊക്കെ പങ്കുവെക്കപ്പെടുന്ന സാംസ്കാരിക സഹൃദയത്വം ഇതൊക്കെയുമാണ് ഈ ഒറ്റയാകലിലൂടെ നിഷിദ്ധമാക്കപ്പെടുന്നതും കയ്യൊഴിക്കപ്പെടുന്നതും. ഫലം: സാംസ്കാരികമായ അന്യത്വവും.

ഈയിടെ ഉണ്ടായ നിലവിളക്ക് വിഷയത്തിലും ഈയൊരു അന്യത്വം പ്രകടമാണ്. സവിശേഷമായി ഈ വിഷയത്തില്‍ സാംസ്കാരികമായ അധിനിവേശവും പ്രകടമാണ്."കൊളുത്താനും കൊളുത്താതിരിക്കാനും സ്വാതന്ത്ര്യമുണ്ട്" എന്ന്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകുന്ന എളുപ്പമായിരുന്നില്ല ഇവിടെ നമ്മെ നയിക്കേണ്ടിയിരുന്നത്.

സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ ആചാര/അനുഷ്ഠാന/വിശ്വാസ പ്രമാണങ്ങളും മറ്റും സമൂഹത്തിലെ വ്യവഹാര തലങ്ങളെയെല്ലാം സ്വാധീനിക്കുക സ്വാഭാവികം.  ഒരു സമൂഹത്തിന്റെ ബോധ നിര്‍മ്മിതി ഇപ്രകാരമാണ്.  ഇങ്ങനെ ഉണ്ടാകുന്നതോ ഉണ്ടാക്കപ്പെടുന്നതോ ആയ  പൊതുബോധത്തെ നിലനിറുത്താനും മറ്റുള്ളവര്‍ക്ക് മേല്‍ നിര്‍ബന്ധിക്കാനും അവിടത്തെ ഭൂരിപക്ഷമാകുന്ന ഈ  ആധിപത്യ വര്‍ഗ്ഗം നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. കാലം ചെല്ലവേ.. അത്രത്രയും സമൂഹത്തില്‍ ഉറച്ചു പോവുകയും ജനത  പൈതൃകം എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും. ഇത് നിലനിറുത്തേണ്ടത് ഈ ആധിപത്യ വര്‍ഗ്ഗത്തിന്റെ ആവശ്യമാകയാല്‍ അവര്‍ ശ്രദ്ധാലുക്കളും മര്‍ദ്ദകരും വിധികര്‍ത്താക്കളുമാവും. അത്തരമൊരു ശ്രദ്ധയും മര്‍ദ്ദനവും തീര്‍പ്പും 'വിളക്ക് കൊളുത്തല്‍' വിഷയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിലും ‍കാണാമായിരുന്നു. എങ്കില്‍, ഇതൊരു സാംസ്കാരിക ആധിപത്യമാണ്‌. ചിഹ്നങ്ങളെയും അടയാളങ്ങളെയും ചൂണ്ടിയുള്ള തിട്ടൂരം പാസ്സാക്കലുകള്‍. ഒരു വശത്ത് കാര്യങ്ങളിങ്ങനെ പുരോഗമിക്കുമ്പോള്‍ മറുവശത്ത് "കൊളുത്തില്ല" എന്ന് നിഷേധിക്കുന്നിടത്തും മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലുള്ള തീര്‍പ്പിന് വിധേയപ്പെടുകയാണ്. അല്ലാതെകണ്ട് കാലങ്ങളോളമായി ഉറച്ചുപോയ ഒരു ബോധത്തിലെ അനീതിയും അയുക്തിയും അചരതയും ബോധ്യപ്പെട്ടുള്ള കുടഞ്ഞെറിയല്‍ അല്ല. അങ്ങനെയായിരുന്നില്ലെങ്കിൽ‍ "കൊളുത്തില്ല"  എന്നത് ഒരു സാംസ്കാരിക പോരാട്ടമാകുമായിരുന്നു.

എന്നാലിതിൽ ‍അടങ്ങിയിട്ടുള്ളത് ‍ സാംസ്കാരിക അടിമത്തമാണ്‌. സാംസ്കാരിക ആധിപത്യത്തിന് ശ്രമിക്കുന്നത് പോലെത്തന്നെയാണ് അവക്ക് അടിമപ്പെടുന്നതും.ഇവിടെയാണ്‌ മേല്‍പറഞ്ഞ നിഷിദ്ധവും ഒറ്റയാകലും എത്രകണ്ട് പ്രതിലോമകരവും അപകടകരുമാണ് എന്ന് മനസ്സിലാകുന്നത്. ഇത് നമ്മുടെ മതേതര ഇടങ്ങളുടെ നിര്‍ജ്ജീവതയുടെ അപകടകരമായ  ജഡാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണു നമ്മുടെ ഭരണഘടന മതേതരത്വം എന്നതിൽ ദീർഘവീക്ഷണത്തോടെ ഊന്നിയിരുന്നത്. ഈ മതേതരത്ത മൂല്യങ്ങളെ തിരിച്ചുപിടിക്കുകയും ശക്തിപ്പെടുത്തുകയും അതുവഴി പൊതുഇടങ്ങളെ/പോരാട്ടങ്ങളെ തികച്ചും മതേതരമാക്കുക എന്നത് മാത്രമാണു ഇത്തരം വർഗ്ഗീയ ധ്രുവീകരണങ്ങളെ ചെറുക്കാനുള്ള ഏക പോംവഴി. അന്ധവും അപ്രസക്തവുമായ കാര്യങ്ങളെ അടിസ്ഥാനമതവിശ്വാസങ്ങളിൽ നിന്ന് വ്യതിചലിക്കാതെത്തന്നെ കാലികമായ മാറ്റങ്ങൾക്ക് വിധേയമാക്കാതെ ഇത് അസാധ്യവുമാണ്.

അത് തന്നെയാണു  ഏറ്റവും അവസാനമായി പര്‍ദ്ദ വിവാദവും സൂചിപ്പിക്കുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെപ്പോലും നിരാകരിക്കുന്ന വിധത്തില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം തന്നെ ഒരു വ്യക്തിക്ക് നേരെ മതം പറഞ്ഞ് ഇടപെടുമ്പോള്‍ അതുണ്ടാക്കുന്നത് എത്ര ഭീകരമായ ജനാധിപത്യ ധ്വംസനമാണ്. ഒരു മനുഷ്യന്റെ സ്വയം നിര്‍ണ്ണയാവകാശത്തിനു മേലുള്ള നിഷേധത്തില്‍ നിന്ന് തുടങ്ങുന്നതാണ് ലോകത്തെ എല്ലാതരം അധിനിവേശങ്ങളുടെയും കഥകള്‍. വിശ്വാസാചാര-വസ്ത്ര/ഭാഷാ/ശൈലീ സ്വാതന്ത്ര്യവുമെല്ലാം അതിലുള്‍പ്പെടുന്നു. എന്നാല്‍, നടേ സൂചിപ്പിച്ച ഒറ്റയാകൽ തന്നെയാണ് പര്‍ദ്ദ പ്രശ്നത്തിന്റെയും ചാലകം.




ഒരു പതിനഞ്ച്-ഇരുപത് കൊല്ലം മുന്പുവരെയും അധികമായാല്‍ ഒരു മാക്സിയിലേക്ക് വരെ പരിഷ്കരിച്ച കാച്ചിത്തുണിയും പുള്ളിത്തട്ടവുമാണ് മുസ്ലിം സ്ത്രീകളുടെ ഔദ്യോഗിക വേഷം പര്‍ദ്ദ എന്ന അർത്ഥത്തില്‍ അറേബ്യവത്കരിക്കുന്നത്. അതിനു തൊട്ടുമുന്‍പുള്ള കാലങ്ങള്‍ക്കെല്ലാം അപരിചിതമായ ഈ വസ്ത്രം പില്‍ക്കാലത്ത് ഇങ്ങനെ നിര്‍ബന്ധിക്കപ്പെടുന്ന കാരണം ഈ മാതാത്മക ഭയപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. ഇങ്ങനെ നിരന്തരം സാമൂഹ്യ ജീവിതത്തിലെ ഇഴുകിച്ചേരലിനെ നിരാകരിച്ചുകൊണ്ട് ഒറ്റയാകലിനെ നിര്‍ബന്ധിപ്പിക്കുന്ന ഭയത്തിന്റെ രാഷ്ട്രീയത്തെയും ചെറുത്ത് സാംസ്കാരിക ഇടങ്ങളിലെ കൊടുക്കല്‍-വാങ്ങലുകളിലെ സഹൃദയ ബന്ധുത്വത്തെ സ്വീകരിക്കുമ്പോഴാണ് വെറുപ്പിന്റെ രാഷ്ട്രീയത്തെ അതിന്റെ ശരിയായ രീതിയില്‍ സാംസ്കാരികമായും രാഷ്ട്രീയമായും പ്രതിരോധിക്കാനാവുകയോള്ളൂ...

ബാബരിയും മ'അദനിയും നിലവിളക്കും പര്‍ദ്ദയും തുടങ്ങി മറ്റനേകം പ്രശ്നങ്ങളെ മാനുഷികമായി കൈകാര്യം ചെയ്യുന്നതിനും ഈയൊരു രാഷ്ട്രീയം ഇവിടെ സംഭവിച്ചേ തീരൂ... അതിനായി നമ്മുടെ മതേതര സാംസ്കാരിക ഇടങ്ങളെ കൂടുതല്‍ സജീവമാക്കുന്ന പ്രവര്‍ത്തനത്തില്‍ സാമൂഹ്യമായി ഇടപെടുന്ന വിധം സ്വയം നവീകരിക്കലാണ് ആവശ്യം. അല്ലാതെ പ്രത്യേകമായ ചില കാരണങ്ങളെ മുന്നോട്ട് വെച്ച് അന്യത്വത്തിലൂന്നിയ ഒറ്റയാകലിന് അരാഷ്ട്രീയമായി സംഘം ചേരുകയല്ല. ബാബരി ഓര്‍ക്കപ്പെടുന്ന സമയത്ത് മുന്പോട്ട് വെക്കേണ്ട മുദ്രാവാക്യം: അത് നഷ്ടപ്പെട്ട മതേതര സാംസ്കാരിക ഇടത്തെ തിരിച്ചുപിടിക്കുക എന്നതാണ്.
.
Print Friendly and PDF


ABOUT THE AUTHOR....................................................................................................................................


നാമൂസ് പെരുവള്ളൂര്‍
പെരുവള്ളൂര്‍ സ്വദേശി
ബ്ലോഗര്‍, കവി, ലേഖകന്‍
ബ്ലോഗ്: http://thoudhaaram.blogspot.in/

ഇ മെയില്‍ : naamoosdoha@gmail.com


No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.