ചിത്രകാരന്റെ വിഷാദനിറങ്ങളില്‍ എഴുത്തുകാരന്‍ തൊടുന്നു



.മുഖ്താര്‍ ഉദരംപൊയില്‍

ലാപഠനങ്ങള്‍ പലപ്പോഴും ഉപരിപ്ലവമായ വാക്കസര്‍ത്തുകളായിത്തീരുകയാണ് പതിവ്. കലയെ അറിഞ്ഞും അനുഭവിച്ചും എഴുതാന്‍ പലര്‍ക്കും കഴിയാറില്ല. അതുകൊണ്ടുതന്നെ പഠനങ്ങളേറെയും ആസ്വാദ്യകരവുമല്ല. കലകളെ കൂടുതല്‍ സങ്കീര്‍ണമാക്കുയാണ് അത്തരം പഠനങ്ങള്‍ ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് കലാകാരന്‍മാരെ പുറത്തുനിന്ന് പരിചയപ്പെടുത്തുന്ന ഗൈഡ് തരത്തിലുള്ളതാണ് നമ്മുടെ പഠനഗ്രന്ഥങ്ങള്‍. അക്കാദമിക്കായ ജാഡകള്‍ക്കപ്പുറം ആത്മാര്‍ഥമായ പഠനവും അന്വേഷണവും അവയിലൊന്നും കാണാനാവില്ല. എന്നാല്‍ എല്ലാ നിലക്കും വ്യത്യസ്തമായൊരു പഠന ഗ്രന്ഥമാണ് പ്രശസ്ത കലാകാരന്‍ യൂസുഫ് അറക്കലിന്റെ
കലയും ജീവിതവും സൂക്ഷ്മമായി വിലയിരുത്തി കഥാകൃത്തും നോവലിസ്റ്റും കലാവിമര്‍ശകനുമായ പി സുരേന്ദ്രന്‍ എഴുതിയ വെളിച്ചത്തിന്റെ പര്യായങ്ങള്‍. സാമ്പ്രദായിക കലാപഠനങ്ങളുടെ സങ്കീര്‍ണതകളില്ലാതെ കഥയെഴുതുന്ന പോലെ സുന്ദരമായി നിറങ്ങളിലേക്കിറങ്ങിച്ചെല്ലുന്നു സുരേന്ദ്രന്‍. പി സുരേന്ദ്രന്റെ തന്നെ രാമചന്ദ്രന്റെ കല എന്ന പഠനഗ്രന്ഥംപോലെത്തന്നെ ആത്മാര്‍ഥമായൊരു പരിശ്രമമാണിതും.

ഇരുളും വെളിച്ചവും കാണിക്കുന്ന സാമൂഹിക രാഷ്ട്രീയ ഭാവങ്ങള്‍
യൂസുഫ് ചിത്രങ്ങളിലെ ഇരുളും വെളിച്ചവും കാണിക്കുന്ന സാമൂഹിക രാഷ്ട്രീയ ഭാവങ്ങളെ പുസ്തകം കണ്ടെത്തുന്നുണ്ട്. ചെറുപ്പത്തിലേ ഒറ്റപ്പെടുകയും തെരുവുജീവിതം നയിക്കേണ്ടി വരികയും ചെയ്ത കലാകാരന്റെ വരകളില്‍ ആ കാഴ്ചകളും അനുഭവങ്ങളും എങ്ങനെയൊക്കെ കടന്നുവരുന്നു എന്ന അന്വേഷണത്തോടെ തുടങ്ങുന്ന പുസ്തകത്തില്‍ യൂസുഫ് അറക്കലിന്റെ ഓരോ രചനകളെയും പ്രത്യേകം പ്രത്യേകമായെടുത്ത് വിശകലനം ചെയ്യുന്നുണ്ട്.
ഐതിഹാസികമാനമുള്ള ചിത്രങ്ങളാണ് ഈ കലാകാരന്റേതെന്ന് ആദ്യമേ പറഞ്ഞുവെക്കുന്നുണ്ട്. ഓരോ ചിത്രവും കണ്ടുകഴിയുമ്പേള്‍ ആ പ്രസ്ഥാവം എത്രസത്യമെന്ന തിരിച്ചറിവുണ്ടാവുകയും ചെയ്യുന്നു.  ക്രൂശിതനായ യേശുവിന്റെ വിലാപങ്ങള്‍ തീനിറത്തില്‍ ആവിഷ്‌കരിച്ച രചന നമ്മെ അസ്വസ്ഥരാക്കും. മനുഷ്യന്റെ ഇരിപ്പും സഹനവും സംഘര്‍ഷവും സഞ്ചാരങ്ങളും രചനകളില്‍ നിറഞ്ഞുകിടക്കുന്നു.


പുസ്തത്തിന്റെ കവര്‍


ചായങ്ങളില്‍ നിറയുന്ന വിഷാദം  

ആനന്ദമെന്ന അനുഭവം കൈമോശം വന്ന, കൂട്ടുകാരില്ലാത്ത, ഏകാകികളായ കുട്ടികള്‍ പ്രമേയമായ ജലഛായാചിത്രങ്ങളിലും അത്തരം മറ്റു രചനകളിലും  നിരാലംബതയിലേക്ക് വലിച്ചെറിയപ്പെട്ട സ്വന്തം കുട്ടിക്കാലത്തെ തന്നെയാണ് യൂസുഫ് ആവിഷ്‌കരിക്കുന്നത്.
ആറര വയസ്സുള്ളപ്പോഴാണ് ഉപ്പ മരിക്കുന്നത്. ആറ് മാസം കഴിഞ്ഞ് ഉമ്മയും. ഉപ്പയുടെ മരണശേഷം തീവ്രനൊമ്പരത്തിന്റെ മൗനത്തില്‍ നിന്ന് ആര്‍ക്കും ഉമ്മയെ രക്ഷിക്കാനായില്ല.
“'പെരുത്ത ഏകാന്തതയിലും മൗനത്തിനും അകപ്പെട്ടു പോയ സ്ത്രീകളുടെ ചിത്രം യൂസുഫ് പില്‍ക്കാലത്ത് വരച്ചപ്പോഴൊക്കെ അവയില്‍ ചിലത് മുഖം ശരിക്കും ഓര്‍ത്തെടുക്കാനാവാത്ത സ്വന്തം ഉമ്മയുടെ ഛായാപടമായി മാറിയിട്ടുണ്ടാവണം.'
അസ്വസ്ഥതകള്‍ പെരുകിയപ്പോള്‍ പതിനാറാം വയസ്സില്‍ ബാംഗ്ലൂരിലേക്ക് നാടുവിട്ടു. ഹോട്ടല്‍ പണിയെടുത്തു. തെരുവില്‍ അലഞ്ഞു. തെരുവില്‍ സഹിച്ചും കരഞ്ഞും കഴിയുന്ന മനുഷ്യരുടെ ജീവിതം നേര്‍ക്കുനേര്‍ കണ്ടു. തന്റെ ചിത്രങ്ങളില്‍ എങ്ങനെ ഇത്രയേറെ വിഷാദവും വിഷപ്പും ഏകാന്തതയും നിറഞ്ഞു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തന്റെ ജീവിതമെന്ന് കലാകാരനെക്കൊണ്ട് പറയിപ്പിക്കുകയാണ് സുരേന്ദ്രന്‍.
നഗരത്തിലെ തെരുവുകളാണ് എന്റെ യൂണിവേഴ്‌സിറ്റി എന്ന് യൂസുഫ് അറക്കല്‍ പറഞ്ഞിട്ടുണ്ട്.
തെരുവിലെ കൂറ്റന്‍ കോണ്‍ക്രീറ്റു പൈപ്പുകള്‍ വീടാക്കിയവരെ പരിചയപ്പെട്ട തെരുവനുഭവത്തില്‍ നിന്നാണ് പൈപ്പ്‌സ്, ആന്റണിയുടെ കീറിയ പട്ടം, സ്ത്രീ- തെരുവില്‍ കണ്ട യാതനാ ജീവിതം തുടങ്ങിയ ചിത്രങ്ങളുണ്ടാവുന്നത്.
ദരിദ്രരുടെയും രോഗികളുടെയും അവഗണിക്കപ്പെട്ടവരുടെയും ജീവിതമാണ് യൂസുഫ് ചിത്രങ്ങള്‍ക്ക് വിഷയമാക്കിയത്. ജയവര്‍മയെന്ന പോര്‍ട്രെയിറ്റ് ആര്‍ട്ടിസ്റ്റില്‍ നിന്നാണ് യൂസുഫ് ചിത്രകലയുടെ യൂറോപ്യന്‍ ഭാഷയും എണ്ണച്ചായത്തിന്റെ സങ്കേതങ്ങളും പഠിക്കുന്നത്.

ഗുജാര്‍ണിക്ക


കറുത്ത നഗരങ്ങള്‍

യൂസുഫിന്റെ നഗരചിത്രങ്ങള്‍ ഇരുണ്ട ചിത്രങ്ങളാണ്. അടഞ്ഞമുറികളില്‍ അകപ്പെടുമ്പോള്‍ ചിലര്‍ക്കുണ്ടാകുന്ന വിഭ്രാന്തി (ക്ലോസ്‌ട്രോഫോബിയ)യുടെ അസാധാരണമായ ആവിഷ്‌കാരങ്ങളാണ് നഗര പരമ്പരയിലെ ചിത്രങ്ങള്‍. പ്രകാശപൂര്‍ണമായ നഗരത്തിനു പിന്നില്‍ കറുത്തുപോയ മറ്റൊരു നഗരത്തെയാണ് യൂസുഫ് വരക്കുന്നത്. ഇരുട്ടില്‍ നേര്‍ത്ത വെളിച്ചം മിന്നിമറയുന്ന യൂസുഫ് ശൈലിയിലൂടെ ഏറ്റവും ഉജ്വലമായി വരക്കാവുന്നത് പാര്‍ശ്വവല്‍കൃത ജീവിതം തന്നെയാണ്.
ദ സ്ട്രീറ്റിലെ ഏകാന്തമായ നില്‍പ്പുകള്‍, ഇന്‍സോളിറ്റിയൂഡിലെ അസ്വസ്ഥമായ ഇരിപ്പുകള്‍... മനുഷ്യന്റെ ഏകാന്തത എന്ന അവസ്ഥയെ ദുരൂഹമായ സ്ഥലകാലങ്ങളിലൂടെ തീവ്രമായി അനുഭവിപ്പിക്കുന്നു യൂസുഫ്.


ഗംഗ


പാപപുണ്യങ്ങളുടെ ഗംഗ

ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളുടെ പ്രതീകമാണ് ഗംഗ എന്ന പരമ്പര. കാശിയിലെ ഗംഗാ ജീവിതത്തിന്റെ അനേകം ഓര്‍മകളിലൂടെയാണ് യൂസുഫ് അറക്കലിന്റെ ചിത്രങ്ങള്‍ നമ്മെ കൊണ്ടുപോവുക. അദ്ദേഹത്തിന്റെ കലാജീവിതത്തിലെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാവുന്ന രചനകള്‍ ഈ പരമ്പരയിലുണ്ട്. മണ്‍നിറങ്ങള്‍ക്കുപകരം പ്രകാശിക്കുന്ന തീക്ഷ്ണ നിറങ്ങള്‍ ഗംഗാ ചിത്രങ്ങളിലുണ്ട്.
ഗംഗയിലെ ഋതുഭേദങ്ങളും വൃദ്ധിക്ഷയങ്ങളും വെളിച്ചത്തിന്റെ പല വിതാനങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. വെളിച്ചത്തിലൂടെയാണ് ആത്മീയതയുടെ ഒരു വിതാനം ഈ ചിത്രങ്ങളില്‍ സന്നിവേശിക്കപ്പെട്ടിരിക്കുന്നത്. തീക്ഷ്ണമായ ചുവപ്പിലും മഞ്ഞയിലും നീലയിലുമൊക്കെ ഏകാന്തതയുടെ പര്യായങ്ങള്‍ എഴുതുകയാണ് യൂസുഫ്.
നിറങ്ങളുടെ വ്യതിരേകം ഗംഗയിലെയും ഋതുഭേദത്തോട് ചേര്‍ത്തുവെക്കുമ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് ഐതിഹാസികമായ മാനം ലഭിക്കുന്നു. ഗംഗാ നദിയെന്ന അനുഭവത്തെ ചിത്രാനുഭവമാക്കി മാറ്റുകയാണ് ചിത്രകാരന്‍. എഴുത്തുകാരന്‍ അതിനെ കൂടുതല്‍ അനുഭവേദ്യമാക്കുകയും ചെയ്യുന്നു.

പാരമ്പര്യത്തിന്റെ മഹാപഥങ്ങളില്‍

ലോകമെമ്പാടും സഞ്ചരിച്ചിട്ടുള്ള ചിത്രകാരന്‍, പടിഞ്ഞാറന്‍ ക്ലാസിക്കുകള്‍ നേരിട്ട് കണ്ടിട്ടുണ്ട്. പടിഞ്ഞാറന്‍ ശൈലിയെ അന്ധമായി സ്വീകരിക്കാതെ വിമര്‍ശനാത്മകമായ ഒരകലം പുലര്‍ത്താന്‍ ശ്രമിക്കുന്നുണ്ട് ചിത്രകാരന്‍. പടിഞ്ഞാറന്‍ ക്ലാസിക്കുകളെ കിഴക്കിന്റെ ജാലകത്തിലൂടെ കാണാന്‍ ശ്രമിക്കുമ്പോള്‍ തന്റേതു മാത്രമായ ഒരു ജാലകം നിര്‍മിക്കപ്പെടുന്നു. ഈ ജാലകക്കാഴ്ചയുടെ തനിമയാണ് മൈ ബുക്ക് ഓഫ് റഫറന്‍സിന്റെ സവിശേഷത.

ചരിത്രത്തിലെ മഹാസങ്കടങ്ങള്‍
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ സങ്കടങ്ങള്‍ തിണര്‍ത്തു കിടക്കുന്ന രചനകള്‍ കുറവല്ല. ധാരാളം അറക്കല്‍ ചിത്രങ്ങള്‍ വേദനയുടെ ചരിത്രങ്ങളായിത്തീരുന്നുണ്ട്. നമ്മുടെ കാലത്തെ ഏറ്റവും മികച്ച രാഷ്ട്രീയ ചിത്രങ്ങള്‍ വരച്ചിട്ടുള്ള ചിത്രകാരനാണ് അറക്കലെന്ന് സുരേന്ദ്രന്‍ പറയുന്നു. സംഘപരിവാര്‍ ഫാസിസത്തിന്റെ മോഡിയന്‍ നാളുകളെ ഓര്‍മപ്പെടുത്തുന്ന ഗുജാര്‍ണിക്ക എന്ന ചിത്രം ഗുജറാത്തിലെ നരമേധങ്ങളുടെ ദിനങ്ങളെ ഓര്‍മകളും വിലാപങ്ങളുമായി അടയാളപ്പെടുത്തുന്നു. ഈ രചനയുടെ രാഷ്ട്രീയ ഭാവവും അടരുകളും കാലാവര്‍ത്തിയാണ്. ചരിത്രത്തിലെ എല്ലാ യുദ്ധങ്ങളോടും കലാപങ്ങളോടും പ്രകൃതി വിരുദ്ധതയോടും കലഹിക്കുന്നുണ്ട് ഈ ചിത്രം.

ബഷീര്‍


യൂസുഫ് അറക്കലിന്റെ ബഷീര്‍

യൂസുഫിന്റെ രചനാലോകത്തെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ കേരളം വളരെയേറെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതായിക്കാണാം. കേരളീയ ഭാവഭംഗികള്‍ അത്രയൊന്നും ചിത്രകാരനെ ആകര്‍ശിച്ചിട്ടുമില്ല. സസ്യങ്ങള്‍ ഹരിതകത്തില്‍ വരക്കുന്നേയില്ല. പക്ഷികളും മൃഗങ്ങളും കടന്നുവരുന്നതും വിരളം. മനുഷ്യരിലൂടെയാണ് ഈ ചിത്രകാരന്‍ ലോകത്തെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ബഷീര്‍ ചിത്രങ്ങളില്‍ പച്ചയില്ലെങ്കിലും മലയാളമുണ്ട്.
ചിത്രകാരന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനാണ് ബഷീര്‍.
മാന്‍ ഓഫ് ലെറ്റേഴ്‌സ് എന്ന ചിത്രത്തില്‍ താടിക്ക് കൈയ്യും കൊടുത്ത് ഏകാന്തതയുടെ അപാരതീരത്തെ ഉറ്റുനോക്കുന്ന ബഷീറിന്റെ മുഖമാണുള്ളത്.  ഈ ചിത്രത്തിന്റെ ഒരു ഭാഗം ബഷീര്‍ സാഹിത്യത്തെ പ്രതിനിധീകരിക്കുന്നു.
ബഷീറിന്റെ കഥാപാത്രങ്ങളാണ് മറ്റു ചില രചനകള്‍. ആനവാരിയും പൊന്‍കുരിശും കൊച്ചുത്രേസ്യയും പാത്തുമ്മയുടെ ആടും ഒക്കെയുണ്ട്. പാത്തുമ്മയുടെ ആട് കേരളീയമായ ദൃശ്യവിതാനമൊരുക്കുന്ന സൃഷ്ടിയാണ്.
മതിലുകളില്‍ ജയിലിനേക്കാള്‍ പ്രാധാന്യം മതിലുകള്‍ക്കാണ്. ഓര്‍മയുടെ മതിലുകൂടിയാണത്. നിഴലുവീണ മതില്‍. കസേരയിലിരിക്കുന്ന ബഷീറും മാങ്കോസ്റ്റിന്‍ മരത്തിനു താഴെയിരിക്കുന്ന ബഷീറുമുണ്ട്.
ബഷീര്‍ ചിത്രങ്ങളുടെ പുറത്തല്ല പച്ച, അകത്താണ് എന്ന് എഴുത്തുകാരന്‍ കണ്ടെത്തുന്നു.

ശില്‍പം: ജൈവത്തിലും ജ്യാമിതിയിലും

ചിത്രകാരന്‍ എന്ന നിലക്ക് മാത്രം വിലയിരുത്തേണ്ട വ്യക്തിത്വമല്ല യൂസുഫ് അറക്കലിന്റേത്. പരമ്പരാഗതവും അല്ലാത്തതുമായ അനേകം മാധ്യമങ്ങള്‍ അദ്ദേഹം പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ശില്‍പിയായ യൂസുഫ് വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ലെന്നും എഴുത്തുകാരന്‍ പറയുന്നു.
ഒരു മോട്ടോര്‍കാറിനെ ശില്‍പമാക്കി മാറ്റിയത് അടുത്ത കാലത്താണ്. കണ്‍സപ്ച്വല്‍ ആര്‍ട്ടിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന സൃഷ്ടിയാണിത്. ആര്‍ട്ടോ മൊബൈല്‍ എന്ന് പേരിട്ട ഈ രചന ചലിക്കുന്ന ശില്‍പമാണ്.

പി സുരേന്ദ്രന്‍
ജ്യാമിതീയ രൂപങ്ങളെ പ്രമേയമാക്കി ലോഹശില്‍പങ്ങളും ഉണ്ടായിട്ടുണ്ട്. എ ട്രിബ്യൂട്ട് ടു ഈജിപ്ത് എന്ന പരമ്പര വേറിട്ടു നില്‍ക്കുന്നു. തീര്‍ത്തും അമൂര്‍ത്തമായ രചനകളാണിത്.  ഈ പരമ്പരയിലെ ചെമ്പുശില്‍പങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. പിരമിഡ് എന്ന അനുഭവത്തിന്റെ ആവിഷ്‌കാരങ്ങള്‍. തീര്‍ത്തും ജ്യാമിതീയ രചനകള്‍. ക്ഷേത്ര ഗണിത ശില്‍പങ്ങളില്‍ ചലനത്തിന്റെ പലസ്വഭാവങ്ങളുണ്ട്.
ശൂന്യതയെയും അനന്തതയെയും ഓര്‍മിപ്പിക്കുന്നു യൂസുഫിന്റെ ശില്‍പങ്ങളും. കരച്ചിലും മൗനവുമെല്ലാം വിഷയമാകുന്നുണ്ട്.
. ഈ സചിത്ര പുസ്തകം ശ്രദ്ധേയമായൊരു കലാപഠനഗ്രന്ഥം തന്നെ. ആധികാരികമായാണ് പി സുരേന്ദ്രന്‍ ചിത്രങ്ങളെ സമീപിക്കുന്നത്. ഇത്തരം ഗ്രന്ഥങ്ങള്‍ ചിത്രകലയിലെ സങ്കീര്‍ണതകളെ ഇല്ലാതാക്കും. ചിത്രാസ്വാദനത്തിന്റെ നല്ല വഴികളിലേക്ക് കേരളീയന് ഈ പുസ്തകം പ്രചോദനമാവാതിരിക്കില്ല.
ഗലറി സാറ അറക്കലും കറന്റ് ബുക്‌സും ചേര്‍ന്നാണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്.   ആര്‍ട്ട് പേപ്പറില്‍ കളര്‍ ചിത്രങ്ങളോടു കൂടിയ 128 പേജുകളുള്ള പുസ്തകത്തിന് 195 രൂപയാണ് വില.

.

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.