കുട്ടികളൊക്കെ ഇങ്ങനെ ആയാല്‍ നമ്മള്‍ എന്താണ് ചെയ്യുക



.എം.എം

ജോലി കഴിഞ്ഞു വന്ന് കിടക്കാന്‍ നേരം ഭാര്യ പറഞ്ഞു.
ഇന്ന് ഫെയ്‌സ്ബുക്കിലൊര് പ്ലസ്ടു ചെക്കന്‍ ചാറ്റിന് വന്നു. എന്താ കുട്ടികളുടെ അവസ്ഥ? ഉണ്ണീന്ന് വിരിഞ്ഞില്ല, അതിനുമുമ്പെ സെക്‌സ് ചാറ്റിങ്.
ഭര്‍ത്താവ് ഗള്‍ഫിലാണെന്നാ ചെക്കന്‍ കരുതീട്ടുള്ളത്. വാട്‌സ്ആപ്പില്‍ അവനുമായി ചാറ്റ് ചെയ്യാന്‍ നമ്പറും തന്നു. ഭര്‍ത്താവ് ഗള്‍ഫിലായതോണ്ട് സെക്‌സിനു പൂതിവെച്ച് നടക്കല്ലേ... അവനെ വിളിക്കൂ എന്ന്... പ്രായത്തിന്റെ പ്രശ്‌നമാവും... എന്നാലും ഒരു പരിചയവുമില്ലാത്ത ഒരു പെണ്ണിനോട് ഇങ്ങനെ സെക്‌സിനെക്കുറിച്ചൊക്കെ സംസാരിക്കാനും മാത്രം...
സ്ത്രീകളെക്കുറിച്ച് ഇവരൊക്കെ എന്താ കരുതിവെച്ചിരിക്കുന്നത്...

'പ്ലസ്ടുചെക്കന്റെ' ചാറ്റ് അവളെനിക്ക് കാണിച്ചുതന്നു. ആളു തെരക്കേടില്ലല്ലോ... ആ നമ്പറിലൊന്നുവിളിച്ചു നോക്കി. കക്ഷി ഫോണ്‍ എടുക്കുന്നില്ല...
രണ്ടു ദിവസം കഴിഞ്ഞ് ഒന്നൂടെ വിളിച്ചു, അവന്‍ സ്‌കൂളില്‍ പോയതാണ്. ഉമ്മയാണ് ഫോണെടുത്തത്. സ്‌കൂള്‍ വിട്ട് വന്നിട്ട് ഈ നമ്പറിലേക്കൊന്ന് വിളിക്കാന്‍ പറയണമെന്ന് പറഞ്ഞു. വൈകുന്നേരം അവന്‍ വിളിച്ചു. കാര്യം ചോദിച്ചപ്പോള്‍ ഒരു ഉരുണ്ടുകളി. അവന്റെ ഉപ്പ വീട്ടിലുണ്ടായിരുന്നു. മയത്തില്‍ കാര്യം പറഞ്ഞ് മനസ്സിലാക്കി. മക്കളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ഒരു ജാഗ്രത ഉണ്ടാവുന്നത് നല്ലതാണല്ലോ... പാവം, അയാള്‍ പറയുകയാണ്, അവനെക്കുറിച്ച് മറ്റൊരു പരാതി വന്നിട്ടാണ് ഫോണ്‍ ഉമ്മ വാങ്ങിവെച്ചത്. കുട്ടികള്‍ ഇങ്ങനെ ആയാല്‍ നമ്മളെന്താ ചെയ്യാ...



അതെ, കുട്ടികളൊക്കെ ഇങ്ങനെ ആയാല്‍ നമ്മളെന്താണ് ചെയ്യുക. കൈവിട്ടകളിയാണ് കുട്ടികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തിന്റെ അപകടം തിരിച്ചറിയാതെയാണ് പുതുതലമുറ ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലുമൊക്കെ ലക്കുംലഗാനുമില്ലാതെ കളിക്കുന്നത്. സൈബര്‍ സെക്‌സ് തന്നെയാണോ പുതിയ കുട്ടികളെ നെറ്റില്‍ കെട്ടിയിടുന്നത്.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിലെ സാമാന്യ മര്യാദകള്‍ പോലും മനസ്സിലാക്കാതെ സൈബര്‍ ക്രൈമിന്റെ പരിധികളെക്കുറിച്ച് പഠിക്കാതെയാണ് കുട്ടികളുടെ ഓട്ടപ്പാച്ചില്‍. ഒടുക്കം ചതിയില്‍പെട്ട് മാനംപോകുമ്പോഴാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധമുണരുക.

ഒളിഞ്ഞുനോട്ടക്കാരന്റെ മനോനിലയിലാണ് പലരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. കണ്ടതെന്തും മൊബൈല്‍ക്യാമറയില്‍ പകര്‍ത്തുകയും പകര്‍ത്തിയതെല്ലാം യൂടൂബിലോ ഫെയ്‌സ്ബുക്കിലോ വാട്‌സ്ആപ്പിലോ അപ്‌ലോഡ് ചെയ്തും ആത്മരതിയനുഭവിക്കുകയാണ് ചിലര്‍.

ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം ദിനം പ്രതി ഏറിക്കൊണ്ടിരിക്കുകയാണ്. 35 വയസ്സിനു താഴെയുള്ളവരാണ് ഇന്റര്‍നെറ്റിന് മുന്നില്‍ സമയം കളയുന്നവരിലേറെയും. യുവാക്കളും കൗമാര പ്രായത്തിലുള്ളവരും അവരുടെ ജീവിതത്തിന്റെ വലിയൊരു സമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നുണ്ട്. മൊബൈല്‍ ഫോണില്‍ കൂടി ഇന്റര്‍നെറ്റ് സാധ്യമായതോടെ അതിന്റെ അളവും കൂടിയിട്ടുണ്ട്.  ക്രിയാത്മകവും രചനാത്മകവുമായി ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ എത്രപേരുണ്ടാവും.
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും മറ്റും അലക്ഷ്യമായി അലഞ്ഞു നടക്കുന്നവരാണേറെയും. നവമാധ്യമങ്ങള്‍ അനുവദിച്ചു തരുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുന്നവര്‍.  
സൈബര്‍സെക്‌സ് ഒരു മനോരോഗമായി വളര്‍ന്നിരിക്കുന്നു. ശരിയായ ലൈംഗികവിദ്യാഭ്യാസത്തിന്റെ കുറവും വികലമായ കാഴ്ചപ്പാടുകളും സൈബര്‍ സെക്‌സിനെ സജീവമാക്കുന്നുണ്ട്.




ഓണ്‍ലൈനില്‍ എന്ത് എഴുതിയാലും അത് സ്വകാര്യമല്ലെന്നും എല്ലാവര്‍ക്കും കാണാവുന്നതാണെന്നും ഡിലീറ്റു ചെയ്താലും ആത്യന്തികമായി മാഞ്ഞുപോകുന്നില്ലെന്നും ഓര്‍ക്കുന്നത് നന്ന്.
സ്ത്രീകളോട് പുറത്തായാലും ഓണ്‍ലൈനിലായാലും മാന്യമായി ഇടപെടാന്‍ പഠിക്കണം. അശ്ലീല മെസേജുകള്‍ അയക്കുന്നത് നിയമനടപടികള്‍ സ്വീകരിക്കാവുന്ന കുറ്റമാണെന്ന് കുട്ടികള്‍ അറിഞ്ഞിരിക്കുന്നതും നല്ലതാണ്.
.

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.